Month: ജൂൺ 2020

2 ഡി ഇരിപ്പിടത്തിലെ മനുഷ്യന്‍

പതിനൊന്ന് മാസം പ്രായമുള്ള മകള്‍ ലില്ലിയെയും ലില്ലിയുടെ ഓക്‌സിജന്‍ മെഷീനും പിടിച്ചുകൊണ്ട് പ്രീതി വിമാനത്തിന്റെ ഇടുങ്ങിയ ഇടനാഴിയിലൂടെ മുമ്പോട്ടു നീങ്ങി. അവളുടെ കുഞ്ഞിന്റെ വിട്ടുമാറാത്ത ശ്വാസകോശരോഗത്തിന് ചികിത്സ തേടിയുള്ള യാത്രയിലായിരുന്നു അവര്‍. അവരുടെ പങ്കിടപ്പെട്ട സീറ്റില്‍ ഇരുന്നതിനുശേഷം, ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പ്രീതിയെ സമീപിച്ചിട്ട് ഫസ്റ്റ് ക്ലാസിലെ ഒരു യാത്രക്കാരന്‍ തന്റെ സീറ്റ് അവളുമായി വെച്ചുമാറാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കൃതജ്ഞതയുടെ കണ്ണുനീര്‍ കവിളിലൂടെ ഒഴുക്കിക്കൊണ്ട്, പ്രീതി ഇടനാഴിയിലൂടെ കൂടുതല്‍ വിശാലമായ ഇരിപ്പിടത്തിലേക്ക് തിരിച്ചുപോയി, അതേസമയം ഒൗദാര്യവാനായ അപരിചിതന്‍ അവളുടെ സീറ്റിനടുത്തേക്കും നീങ്ങി.

തിമൊഥെയൊസിന് എഴുതിയ കത്തില്‍ പൗലൊസ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഔദാര്യം മനുഷ്യരൂപമെടുത്തതായിരുന്നു പ്രീതിയുടെ ഉപകാരി. തന്റെ അധികാരത്തിന്‍ കീഴിലുള്ളവരെ ''സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍'' (1 തിമൊഥെയൊസ് 6:18) പൗലൊസ് തീമൊഥെയൊസിനെ പ്രബോധിപ്പിച്ചു. ഉന്നതഭാവം ഉണ്ടായിരിക്കുന്നതും ഈ ലോകത്തിന്റെ ധനത്തില്‍ ആശവയ്ക്കുന്നതും നമ്മെ പ്രലോഭിപ്പിക്കുന്നതാണ് എന്നു പൗലൊസ് പറയുന്നു. അതിനു പകരം അവന്‍ നിര്‍ദ്ദേശിക്കുന്നത്, നാം സല്‍പ്രവൃത്തികളില്‍ 'സമ്പന്നരായി' കെല്‍സിയുടെ ഫ്‌ലൈറ്റിലെ 2ഡി സീറ്റിലെ യാത്രക്കാരനെപ്പോലെ, മറ്റുള്ളവരെ സേവിക്കുന്നതും അവരോട് ഒൗദാര്യം കാണിക്കുന്നതുമായ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്.

നാം സമൃദ്ധിയുള്ളവരായാലും ആവശ്യത്തിലിരിക്കുന്നവരായാലും നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാന്‍ തയ്യാറാകുന്നതിലൂടെ ഉദാരമായി ജീവിക്കുന്നതിന്റെ സമ്പന്നത നമുക്കെല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍, ''സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളുവാന്‍'' നമുക്കു കഴിയും (വാ. 19).

ദൈവം ഉണ്ടോ?

ലീല ക്യാന്‍സര്‍ ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയായിരുന്നു, സ്‌നേഹവാനായ ഒരു ദൈവം തന്റെ ഭാര്യയെ കഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് ഭര്‍ത്താവ് തിമോത്തിക്ക് മനസ്സിലായില്ല. ഒരു ബൈബിള്‍ അദ്ധ്യാപികയായും അനേകര്‍ക്ക് ഉപദേഷ്ടാവായും അവള്‍ അവനെ വിശ്വസ്തതയോടെ സേവിച്ചിരുന്നു. ''എന്തുകൊണ്ടാണ് അങ്ങ് ഇത് സംഭവിക്കാന്‍ അനുവദിച്ചത്?'' അവന്‍ കരഞ്ഞു. എന്നിട്ടും തിമോത്തി ദൈവത്തോടുള്ള ബന്ധത്തില്‍ വിശ്വസ്തനായി തുടര്‍ന്നു.

''എന്നിട്ടും നിങ്ങള്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?'' ഞാന്‍ അയാളോട് തുറന്നു ചോദിച്ചു. 'അവനില്‍ നിന്ന് പിന്തിരിയുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?''

''മുമ്പ് സംഭവിച്ചതു നിമിത്തം,'' തിമോത്തി മറുപടി പറഞ്ഞു. ഇപ്പോള്‍ ദൈവത്തെ ''കാണാന്‍'' കഴിയാത്തപ്പോള്‍, ദൈവം തന്നെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത സമയങ്ങളെക്കുറിച്ച് അയാള്‍ ഓര്‍ത്തു. ദൈവം ഇപ്പോഴും തന്റെ കുടുംബത്തെ പരിപാലിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു അവ. ''ഞാന്‍ വിശ്വസിക്കുന്ന ദൈവം സ്വന്തം വഴിയിലൂടെ കടന്നുവരുമെന്ന് ഞാന്‍ അറിയുന്നു,'' അയാള്‍ പറഞ്ഞു.

തിമോത്തിയുടെ വാക്കുകള്‍ യെശയ്യാവ് 8:17-ലെ യെശയ്യാവിന്റെ വിശ്വാസപ്രകടനത്തെ പ്രതിധ്വനിക്കുന്നു. തന്റെ ആളുകള്‍ ശത്രുക്കളില്‍ നിന്നുള്ള ആപത്തുകള്‍ നേരിടുന്ന സമയത്ത് ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയാത്തപ്പോള്‍ പോലും, അവന്‍ 'കര്‍ത്താവിനായി കാത്തിരിക്കും.'' അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് അവന്‍ നല്‍കിയ അടയാളങ്ങള്‍ നിമിത്തം അവന്‍ ദൈവത്തില്‍ വിശ്വസിച്ചു (വാ. 18).

നമ്മുടെ കഷ്ടങ്ങളില്‍ ദൈവം നമ്മോടൊപ്പമില്ലെന്ന് തോന്നിയേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്. നമ്മുടെ ജീവിതത്തില്‍ ഭൂതകാലത്തിലും വര്‍ത്തമാനകാലത്തും അവിടുന്നു ചെയ്തതും ചെയ്യുന്നതുമായി നമുക്ക് കാണാന്‍ കഴിയുന്ന പ്രവൃത്തികളില്‍ നാം ആശ്രയിക്കുന്നത് അപ്പോഴാണ്. അവ ഒരു അദൃശ്യ ദൈവത്തിന്റെ - എപ്പോഴും നമ്മോടൊപ്പമുള്ളവനും അവന്റെ സമയത്തിലും രീതിയിലും ഉത്തരം നല്‍കുന്നവനുമായ ഒരു ദൈവം - ദൃശ്യമായ ഓര്‍മ്മപ്പെടുത്തലാണ്.

ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍

പതിനേഴാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ തോമസ് ഹോബ്‌സ്, മനുഷ്യജീവിതം അതിന്റെ സ്വാഭാവിക അവസ്ഥയില്‍ ''ഏകാന്തവും ദരിദ്രവും നീചവും ക്രൂരവും ഹ്രസ്വവുമാണ്'' എന്ന പ്രസിദ്ധമായ വാചകം എഴുതി. മറ്റുള്ളവരുടെ മേല്‍ ആധിപത്യം നേടാനുള്ള ശ്രമത്തില്‍ യുദ്ധത്തിലേക്കു നീങ്ങുന്നതാണ് നമ്മുടെ സഹജാവബോധം അദ്ദേഹം വാദിച്ചു; അതിനാലാണ് ക്രമസമാധാന പാലനത്തിന് സ്ഥാപിത സര്‍ക്കാര്‍ ആവശ്യമായിരിക്കുന്നത്.

''എനിക്കു മുമ്പേ വന്നവര്‍ ഒക്കെയും കള്ളന്‍മാരും കവര്‍ച്ചക്കാരും അത്രേ'' (യോഹന്നാന്‍ 10:8) എന്ന് യേശു പറഞ്ഞപ്പോള്‍ മനുഷ്യരാശിയുടെ ഇരുണ്ട കാഴ്ചപ്പാട് വിശദീകരിക്കുന്നു. എന്നാല്‍ നിരാശയുടെ മദ്ധ്യേ യേശു പ്രത്യാശ നല്‍കുന്നു. ''മോഷ്ടിക്കുവാനും അറുക്കുവാനും മുടിക്കുവാനും അല്ലാതെ, കള്ളന്‍ വരുന്നില്ല'' എന്നാല്‍ ഒരു സന്തോഷവാര്‍ത്ത: ''അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്'' (വാ. 10).

23-ാം സങ്കീര്‍ത്തനം നമ്മുടെ ഇടയന്‍ നല്‍കുന്ന ജീവിതത്തിന്റെ ഉന്മേഷകരമായ ഒരു ചിത്രം വരയ്ക്കുന്നു. അവനില്‍, നമുക്ക് 'മുട്ടുണ്ടാകയില്ല'' (വാ. 1) പ്രാണനെ തണുപ്പിക്കുന്നു (വാ. 3). അവിടുത്തെ പരിപൂര്‍ണ്ണ ഹിതത്തിന്റെ ശരിയായ പാതകളിലേക്ക് അവന്‍ നമ്മെ നയിക്കുന്നു, അതിനാല്‍ നാം ഇരുണ്ട കാലത്തെ അഭിമുഖീകരിക്കുമ്പോഴും നാം ഭയപ്പെടേണ്ടതില്ല. നമ്മെ ആശ്വസിപ്പിക്കാന്‍ അവിടുന്ന് സന്നിഹിതനാണ് (വാ. 3-4). പ്രതികൂല സാഹചര്യങ്ങളില്‍ അവന്‍ നമ്മെ വിജയിപ്പിക്കുകയും അനുഗ്രഹങ്ങളാല്‍ നമ്മെ നിറയ്ക്കുകയും ചെയ്യുന്നു (വാ. 5). അവന്റെ നന്മയും സ്‌നേഹവും അനുദിനം നമ്മെ അനുഗമിക്കുന്നു, അവിടുത്തെ സാന്നിധ്യത്തിന്റെ പദവി എന്നേക്കും നമുക്കുണ്ട് (വാ. 6).

ഇടയന്റെ ആഹ്വാനത്തിന് ഉത്തരം നല്‍കുകയും അവിടുന്ന് നമുക്ക് നല്‍കാനായി വന്ന സമ്പന്നവും സമൃദ്ധവുമായ ജീവിതം അനുഭവിക്കുകയും ചെയ്യട്ടെ.

നേരെ മുന്നിലേക്ക്

ഒരു ട്രാക്ടര്‍ നേരായ വരികളിലൂടെ ഓടിക്കാന്‍ സ്ഥിരതയുള്ള കണ്ണും കര്‍ഷകന്റെ ഉറച്ച കൈയും ആവശ്യമുണ്ട്. പക്ഷേ, ഏറ്റവും മികച്ച കണ്ണുകള്‍ പോലും വരികളെ കാണാതെ വിട്ടുപോയേക്കാം. ദിവസാവസാനത്തോടെ ഏറ്റവും ശക്തമായ കൈകള്‍ പോലും തളര്‍ന്നുപോകും. എന്നാല്‍ നടീല്‍, കൃഷി, തളിക്കല്‍ എന്നിവയില്‍ ഒരിഞ്ചിനുള്ളില്‍ കൃത്യത അനുവദിക്കുന്ന ജിപിഎസ് അധിഷ്ഠിത സാങ്കേതികവിദ്യയുള്ള ഓട്ടോസ്റ്റീയര്‍ ഇന്നുണ്ട്. ഇത് അവിശ്വസനീയമാംവിധം കാര്യക്ഷമവും ഹാന്‍ഡ്സ് ഫ്രീയുമാണ് . ഒരു വലിയ ട്രാക്ടറില്‍ ഇരിക്കുന്നതായും ചക്രം പിടിക്കുന്നതിനുപകരം നിങ്ങള്‍ ഒരു ചിക്കന്‍ കാല് നുണയുന്നതായും സങ്കല്‍പ്പിക്കുക. നിങ്ങളെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു അത്ഭുതകരമായ ഉപകരണമാണത്.

നിങ്ങള്‍ക്ക് യോശീയാ എന്ന പേര് ഓര്‍മ്മ വന്നേക്കാം. ''എട്ടു വയസ്സുള്ളപ്പോള്‍'' അവന്‍ രാജാവായി കിരീടമണിഞ്ഞു (2 രാജാക്കന്മാര്‍ 22:1). വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ ഇരുപതുകളുടെ മദ്ധ്യത്തില്‍, മഹാപുരോഹിതനായ ഹില്‍ക്കിയാവ് ആലയത്തില്‍ ''ന്യായപ്രമാണപുസ്തകം'' കണ്ടെത്തി (വാ. 8). തന്റെ പൂര്‍വ്വികര്‍ ദൈവത്തോടു കാണിച്ച അനുസരണക്കേടില്‍ ദുഃഖിതനായി വസ്ത്രം വലിച്ചുകീറിയ യുവ രാജാവിനെ അദ്ദേഹം ഇത് വായിച്ചുകേള്‍പ്പിച്ചു. 'യഹോവയ്ക്കു പ്രസാദമായുള്ളതു പ്രവര്‍ത്തിക്കാന്‍' യോശീയാവ് തയ്യാറായി (വാ. 2). ആളുകളെ വലത്തോട്ടോ ഇടത്തോട്ടോ തിരിയാതെ വഴിതിരിച്ചുവിടുന്നതിനുള്ള ഒരു ഉപകരണമായി ഈ പുസ്തകം മാറി. കാര്യങ്ങള്‍ നേരെയാക്കാന്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ടായിരുന്നു.

ദിനംപ്രതി നമ്മെ നയിക്കാന്‍ തിരുവെഴുത്തുകളെ അനുവദിക്കുന്നത് ദൈവത്തെയും അവന്റെ ഹിതത്തെയും അറിയുന്നതിനനുസൃതമായി നമ്മുടെ ജീവിതത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിശയകരമായ ഒരു ഉപകരണമാണ് ബൈബിള്‍, അത് പിന്തുടരുകയാണെങ്കില്‍ അതു നമ്മെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നു.

കര്‍ത്താവിന്റെ മുമ്പാകെ നൃത്തം ചെയ്യുക

വര്‍ഷങ്ങള്‍ക്കുമുമ്പ് , ഞാനും ഭാര്യയും ഒരു ചെറിയ പള്ളി സന്ദര്‍ശിച്ചു, അവിടെ ആരാധനാ വേളയില്‍ ഒരു സ്ത്രീ ഇടനാഴിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളോടൊപ്പം താമസിയാതെ മറ്റുള്ളവരും ചേര്‍ന്നു. കരോലിനും ഞാനും പരസ്പരം നോക്കി, ഞങ്ങള്‍ക്കിടയില്‍ പറയാത്ത ഒരു കരാര്‍ പാസായി: ''ഞാനില്ല!'' ഗൗരവമേറിയ ആരാധനാക്രമത്തെ അനുകൂലിക്കുന്ന സഭാ പാരമ്പര്യങ്ങളില്‍ നിന്നാണ് ഞങ്ങള്‍ വന്നത്, ഈ ആരാധനാരീതി ഞങ്ങളുടെ ആശ്വാസമേഖലയ്ക്ക് അപ്പുറമായിരുന്നു.

എന്നാല്‍ മറിയയുടെ ''വെറുംചിലവി''നെക്കുറിച്ചുള്ള മര്‍ക്കൊസിന്റെ കഥയ്ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, യേശുവിനോടുള്ള നമ്മുടെ സ്നേഹം മറ്റുള്ളവര്‍ക്ക് അസുഖകരമായ രീതിയില്‍ പ്രകടിപ്പിക്കാമെന്ന് അത് സൂചിപ്പിക്കുന്നു (മര്‍ക്കൊസ് 14:1-9). ഒരു വര്‍ഷത്തെ വേതനം മറിയയുടെ അഭിഷേകത്തില്‍ ഉള്‍പ്പെട്ടിരുന്നു. ശിഷ്യന്മാരെ പരിഹസിക്കുന്ന ഒരു ''വിവേകശൂന്യമായ'' പ്രവൃത്തിയായിരുന്നു അത്. അവരുടെ പ്രതികരണത്തെ വിവരിക്കാന്‍ മര്‍ക്കൊസ് ഉപയോഗിക്കുന്ന വാക്കിന്റെ അര്‍ത്ഥം ''ചീറുക'' എന്നാണ്, ഒപ്പം പുച്ഛവും പരിഹാസവും നിര്‍ദ്ദേശിക്കുന്നു. യേശുവിന്റെ പ്രതികരണത്തെ ഭയന്ന് മറിയ ചൂളിപ്പോയിരുന്നിരിക്കാം. എന്നാല്‍ അവളുടെ ഭക്തിപ്രവൃത്തിയെ അവന്‍ അഭിനന്ദിക്കുകയും തന്റെ ശിഷ്യന്മാര്‍ക്കെതിരെ അവളെ പ്രതിരോധിക്കുകയും ചെയ്തു. കാരണം, യേശു അവളുടെ പ്രവൃത്തിയുടെ പിന്നിലെ സ്‌നേഹം കണ്ടു. അതിനെ അപ്രായോഗികമായ പ്രവൃത്തി എന്നു ചിലര്‍ കരുതിയേക്കാം. യേശു പറഞ്ഞു, ''അവളെ വിടുവിന്‍; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്' (വാ. 6).

അനൗപചാരികവും ഔപചാരികവും നിശബ്ദവും ഉത്സാഹഭരിതവും എന്നിങ്ങനെ വിവിധ ആരാധനാരീതികള്‍ യേശുവിനോടുള്ള സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥമായ ഒഴുക്കിനെ പ്രതിനിധീകരിക്കുന്നു. സ്‌നേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന എല്ലാ ആരാധനകള്‍ക്കും അവന്‍ യോഗ്യനാണ്.